കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ ആലിക്കോയ എന്നയാളെയാണ് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തിൽ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു.
ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു തലയിൽ വീണു മരിച്ചത്. 23/06/22 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ ബേപ്പൂർ റോഡ് ഉപരോധിച്ചിരുന്നു. മതിയായ സുരക്ഷാസംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയത് എന്നാണ് പോലീസ് പറയുന്നത്. ബോർഡിൻറെ അറിവില്ലാതെ ആണ് പോസ്റ്റ് നീക്കം ചെയ്തെന്നും, കരാറുകാരന്റെ വീഴ്ചയാണ് അപകടകാരണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
പഴയ പോസ്റ്റ് താഴ്ഭാഗത്ത് നിന്ന് ഒടിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. എതിർദിശയിലേക്ക് വീഴുമെന്നാണ് ജീവനക്കാർ കരുതിയിരുന്നത്. ഇതിനിടയിൽ അതിലൂടെ വന്ന അർജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അർജുൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
അർജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടിയുണ്ടാകും. എല്ലാം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.