അഭയാ കേസ് പ്രതികൾക്ക് ജാമ്യം ഹൈക്കോടതി അനുവദിച്ചു

കൊച്ചി: അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 5 ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം, സംസ്ഥാനം വിടരുത്. ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശിക്ഷാനടപടികൾ നടപ്പാക്കുന്നത് നിർത്തി വച്ചിട്ടുണ്ട്.

2021 ഡിസംബർ 23 – നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷം ആണ് അഭയാ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ ഹർജിയിൽ പ്രതികൾ ചോദ്യംചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്കു ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ തോമസ് കോട്ടൂരിനും , സെഫിക്കും ജയിൽവകുപ്പ് പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

28 വർഷത്തിനിടയിൽ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ കേന്ദ്രസർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാദർ തോമസ് കോട്ടൂരിനേയും, ഫാദർ ജോസ് പുതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോ പരിശോധനാ ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാന തെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്റ്റിനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിനു മുൻപേ എഎസ്ഐ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു.

ഒടുവിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 8 സാക്ഷികൾ കൂറുമാറി. 28 വർഷം എട്ടു മാസം പിന്നിടുമ്പോഴാണ് കേസിൽ ഒടുവിൽ വിധി വന്നത്. ഇപ്പോൾ കേസിൽ പ്രതികളായ രണ്ടു പേർക്കും ജാമ്യം അനുവദിച്ചു.

Share
അഭിപ്രായം എഴുതാം