ആർഎസ്എസ് പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ പങ്കെടുത്തത് വിവാദമാവുന്നു

കോഴിക്കോട്: കോഴിക്കോട്ട് ആർഎസ്എസ് നേതാക്കൾ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എൻ എ ഖാദർ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. കേസരി മന്ദിരത്തിൽ വച്ചു നടന്ന സ്നേഹബോധി ചടങ്ങിന്റെ ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് കെ എൻ എ ഖാദർ പങ്കെടുത്തത്. മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെ എൻ എ ഖാദർ

മന്ദിരത്തിലെ ചുവർ ശിൽപം അനാച്ഛാദനം ചെയ്ത കെ എൻ എ ഖാദറിനെ ആർഎസ്എസ് നതാവ് ജെ.നന്ദകുമാറാണ് പൊന്നാടയണിയിച്ചത്. ഗുരുവായൂരിൽ കാണിക്ക അർപ്പിച്ചതിനെത്തുടർന്ന് പലരും തനിക്ക് സംഘിപട്ടം ചാർത്തി തന്നതായി കെഎൻഎ ഖാദർ പറഞ്ഞു. ആഗ്രഹിച്ചിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാനാവാത്തവർ തന്നെ പോലെ നിരവധി പേരുണ്ടെന്നും കെഎഎൻഎ ഖാദർ പറഞ്ഞു. പരിപാടിയിൽ രഞ്ജി പണിക്കർ, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവരും പങ്കെടുത്തു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കെഎൻഎ ഖാദറായിരുന്നു. പ്രചാരണത്തിനിടിയിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഖാദർ സന്ദർശനം നടത്തുകയും കൈക്കൂപ്പി പ്രാർത്ഥിച്ച് കാണിക്കയിട്ടതും വലിയ വാർത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിപ്പോയതിനെ തുടർന്ന് എൻഡിഎയുടെ സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായപ്പോൾ നടൻ സുരേഷ് ഗോപി പ്രവർത്തകരോട് ഖാദറിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതും വലിയ വാർത്തയായിരുന്നു

Share
അഭിപ്രായം എഴുതാം