പുതുച്ചേരിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒന്നാംവര്‍ഷ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്പത്ത് എം കെ പ്രേമരാജിന്റെയും കെ പി ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്. സഹപാഠികളായ അഭിരാമിയും വിമല്‍ വ്യാസും ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ അഭിരാമി ജിപ്മറില്‍ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമല്‍ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അരുണിമയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കാലാപ്പെട്ട പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരുണിമയുടെ അച്ഛന്‍ എം കെ പ്രേമരാജന്‍ ഫറോക്ക് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരനാണ്. സഹോദരന്‍: അവനിഷ് പ്രേം. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

Share
അഭിപ്രായം എഴുതാം