തിരുവനന്തപുരം : സംസ്ഥാനത്തെ കെ. റെയിൽ പദ്ധതിക്കായി നിർബന്ധിതമായി കല്ല് ഇടുന്നത് അവസാനിപ്പിച്ച് സർക്കാർ. പഠനത്തിനായി ഇനി മുതൽ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. കുറച്ചുദിവസമായി കല്ലിടലും സർവേയും നിറുത്തിവെച്ചിരിക്കുകയായിരുന്നു.
പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ ബലപ്രയോഗത്തിലൂടെ കല്ലിടുന്ന രീതിയിൽ നിന്ന് പിന്മാറുന്നത്. ഇനിമുതൽ ഭൂവുടമകളുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ കല്ലിടുകയുള്ളൂ. ഭൂവുടമകളുടെ എതിർപ്പുണ്ടെങ്കിൽ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോടാഗ് സംവിധാനം നടപ്പാക്കും എന്നാണ് റവന്യൂവകുപ്പ് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ജിപിഎസ് സംവിധാനത്തിലൂടെ സാമൂഹിക ആഘാത പഠനം നടത്തും.