തിരുവനന്തപുരം: ഐജി ജി.ലക്ഷ്മണിന്റെ സസ്പെൻഷൻ മൂന്ന് മാസം കൂടി നീട്ടി സർക്കാർ. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നീട്ടിയത്. കഴിഞ്ഞ നാലു മാസമായി ഐജി സസ്പെൻഷനിലാണ്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലാണ് സർക്കാരിന്റെ നടപടി.
മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് 2021 നവംബർ പത്തിനാണ് ലക്ഷ്മണയെ സസ്പെൻറ് ചെയ്തത്. സസ്പെൻഷൻ കാലാവധി 60 ദിവസം പൂർത്തിയായപ്പോൾ വീണ്ടും അവലോകസന സമിതി ചേർന്ന് സസ്പെൻഷൻ നാല് മാസം കൂടി നീട്ടാൻ തീരുമാനിച്ചു. ഈ കാലാവധിയും പൂർത്തിയായ ശേഷമാണ് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി സസ്പെൻഷൻ നീട്ടിയത്.
മോൻസൻ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ജി ലക്ഷമൺ ഇല്ലാത്ത അധികാരം ഉപയോഗിച്ചതടക്കം പുരാവസ്തു തട്ടിപ്പിൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പുറത്ത് വന്നത് നിരവധിയായ തെളിവുകളായിരുന്നു. മോൻസൻറെ വീട്ടിലെ നിത്യ സന്ദർശകനായ ഐജി, ആഡ്ര സ്വദേശിയായ ഇടനിലക്കാരിയുമായി ചേർന്ന് മോൻസൻറെ തട്ടിപ്പ് സാധനങ്ങൾ വിൽപ്പന നടത്താൻ ഇടനിലക്കാരനായതിനും തെളിവുണ്ട്.
മോൻസൻറെ വീട്ടിലെ മീൻ സ്റ്റഫും പുരാവസ്തുക്കളും എടുത്ത് പോലീസ് ക്ലബ്ബിലേക്ക് വരാൻ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അയച്ചതും ഐജി ലക്ഷ്മണയാണ്. വാട്സ് ആപ് ചാറ്റുകളും മൊഴികളും ഇതിന് തെളിവായുണ്ട്