കൂട്ട ബലാത്സംഗത്തിനിരയായ 13 വയസുകാരിയെ സ്റ്റേഷനില്‍ പീഡിപ്പിച്ചു; എസ്.എച്ച്.ഒ. അറസ്റ്റില്‍

ലഖ്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്നു പരാതിയുമായെത്തിയ 13 വയസുകാരി പോലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍ പ്രദേശ് ബുന്ദേല്‍ഖണ്ഡിലെ പാലി പോലീസ് സ്റ്റേഷനിലാണു സംഭവം. കുറ്റാരോപിതനായ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്തു. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അറസ്റ്റിലായി.ഏപ്രില്‍ 22-ന് നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പറഞ്ഞുമയക്കി ഭോപ്പാലിലേക്കു കൊണ്ടുപോയെന്നും മൂന്നു ദിവസം അവിടെ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നും പിതാവ് പറയുന്നു. 26-ന് ഇവര്‍ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ച് പാലി പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചു മുങ്ങി. അന്നു പോലീസ് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടു.പിറ്റേന്ന് മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തി എസ്.എച്ച്.ഒ. തിലക്ധാരി സരോജ് ബലാത്സംഗം ചെയ്തെന്നാണു പരാതി. ബന്ധുവായ സ്ത്രീക്കൊപ്പമാണു പെണ്‍കുട്ടി എത്തിയത്. ബലാല്‍ക്കാരത്തിനു ശേഷം ബന്ധുവായ സ്ത്രീക്കൊപ്പം തന്നെ മടക്കിയയച്ചു. സംഭവത്തിനു ദൃക്സാക്ഷിയായിട്ടുകൂടി അവര്‍ വിവരം മറ്റുള്ളവരില്‍നിന്നു മറച്ചുവച്ചു.രണ്ടു ദിവസത്തിനു ശേഷം പോലീസ് പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചതാണു വഴിത്തിരിവായത്. െചെല്‍ഡ്!!*!െലെനില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി ദുരനുഭവങ്ങളെല്ലാം വെളിപ്പെടുത്തി. തുടര്‍ന്ന്, നേരത്തേ തട്ടിക്കൊണ്ടുപോയ യുവാക്കള്‍ക്കും എസ്.എച്ച്.ഒ. തിലക്ധാരി സരോജിനും പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ലളിത്പുര്‍ എസ്.പി. നിഖില്‍ പാഠക് പറഞ്ഞു.

എസ്.എച്ച്.ഒയ്ക്കു പുറമേ, ബന്ധുവായ സ്ത്രീയെയും പെണ്‍കുട്ടിയെ നേരത്തേ ഭോപ്പാലിലെത്തിച്ചു പീഡിപ്പിച്ച സംഘത്തിലെ രണ്ടു യുവാക്കളെയും അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. ഝാന്‍സി ഡി.ഐ.ജി. ജോഗേന്ദ്ര കുമാറിനാണ് അന്വേഷണച്ചുമതല. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ലളിത്പുരില്‍ തുടരാനും ഡി.ഐ.ജിക്കു നിര്‍ദേശം നല്‍കി.

പാലി സ്റ്റേഷനില്‍ അന്നു ജോലിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാര്‍ക്കും എതിരേ വകുപ്പുതല നടപടിക്കു തുടക്കമിട്ടു. കുറ്റകൃത്യത്തില്‍ എസ്.എച്ച്.ഒയ്ക്കു കൂട്ടുനിന്നെന്നു കണ്ടാല്‍ കര്‍ശനമായ നിയമനടപടിയുമുണ്ടാകും. സ്ത്രീ സുരക്ഷ പ്രധാന വാഗ്ദാനമായി മുന്നോട്ടുവച്ച് അധികാരം നിലനിര്‍ത്തിയ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഈ സംഭവം ആയുധമാക്കുകയാണ്. പോലീസ് സ്റ്റേഷനുകള്‍ പോലും സ്ത്രീകള്‍ക്കു സുരക്ഷിതമല്ലാതായി എന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര അഭിപ്രായപ്പെട്ടു. സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഇന്നു പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും.

Share
അഭിപ്രായം എഴുതാം