ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ വീട്ടമ്മയുടെ സമരം തുടരുന്നു

മൂന്നാർ: ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാർ ടൗണിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അർഹതപ്പെട്ട ജോലി വാർഡ് മെമ്പറുടെ ബന്ധുവിന് നൽകിയെന്ന് ആരോപിച്ച് മൂന്നാർ ടൗണിലെ റോഡരികിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം . പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശാന്തിയും കുടുംബവുമാണ് സമരം നടത്തുന്നത്. ബാല്യം വിടാത്ത അഞ്ചു കുട്ടികൾക്കും ഭർത്താവിനും ഒപ്പമാണ് മൂന്നാർ ടൗണിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ ശാന്തിയെന്ന വീട്ടമ്മ സമരം നടത്തുന്നത്.

പള്ളിവാസൽ പഞ്ചായത്തിനു കീഴിൽ 13-ാം വാർഡിലെ 45-ാം നമ്പരായ അംഗനവാടിയിൽ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരി അവധിയെടുത്തപ്പോൾ താൽക്കാലിക വ്യവസ്ഥയിൽ 2016 ൽ ശാന്തി ജോലിയിൽ പ്രവേശിച്ചിരുന്നു. ജീവനക്കാരി മടങ്ങിയെത്തിയതോടെ ശാന്തി ജോലിയിൽ നിന്ന് മാറിയെങ്കിലും അംഗനവാടിയിൽ പുതിയ ഒഴിവു വരുമ്പോൾ ജോലി നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നു. 2022 ൽ പുതിയ ഒഴിവു വന്നതോടെ ജോലിക്കായി ശാന്തി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടയ്ക്ക് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ ബന്ധുവിന് ഈ ജോലി നൽകുകയും ചെയ്തു.

ഇതോടെ ഉദ്യോഗസ്ഥരെ കണ്ട് തനിക്ക് തന്ന ഉറപ്പ് ലംഘിച്ചതിനെതിരെ പ്രതിഷേധമുയർത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് 2022 മാർച്ച് 7 ന് ശാന്തി കുടുംബസമേതം ആർ ഡി ഒ ഓഫീസിനു മുമ്പിൽ സമരം നടത്തിയിരുന്നു. ഇതിനുശേഷവും തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു മൂന്നാർ ടൗണിൽ സമരം നടത്തുവാൻ തീരുമാനിച്ചത്

Share
അഭിപ്രായം എഴുതാം