കൊളംബോ: ശ്രീലങ്കയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് 05/04/22 ചൊവ്വാഴ്ച സബ്രി രാജി സമർപ്പിച്ചത്. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍ ബസില്‍ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് സബ്രിയുടെ രാജി.
നിലവിലെ സ്ഥിതി പഠിച്ച ശേഷം, മുമ്പില്ലാത്ത പ്രതിസന്ധി മറികടക്കാൻ പുതിയ ധനമന്ത്രിയെ നിയമിക്കണമെന്ന് പ്രസിഡന്റിന് സമർപ്പിച്ച കത്തിൽ സബ്രി ആവശ്യപ്പെട്ടു. നിയമവകുപ്പ് രാജിവച്ച ശേഷം മറ്റൊരു മന്ത്രി സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ പാർലമെന്ററി ജനാധിപത്യം നിലനിർത്താനും സംവിധാനങ്ങൾ അതേപടി തുടരാനുമാണ് ധനമന്ത്രിയായി ചുമതലയേറ്റത് എന്നും രാജിക്ക് ശേഷംഅദ്ദേഹം പ്രതികരിച്ചു.