തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വർധനവുണ്ടായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി പ്രതികരിച്ചത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.