ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യാണ് കൊല്ലപ്പെട്ടത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ശിവമോഗയില്‍ ബജ്റംഗ്ദള്‍ അക്രമം അഴിച്ചുവിട്ടു. ശിമോഗ നഗരത്തിലെ സീഗെഹട്ടി മേഖലയില്‍ നാല് വാഹനങ്ങള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ശിവമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊലപാതകത്തെത്തുടര്‍ന്ന് നഗരത്തില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി തന്നെ കൂടുതല്‍ പോലിസ് സേനയെ ശിമോഗയില്‍ വിന്യസിച്ചു. കൂടാതെ സ്‌കൂളുകളും കോളജുകളും ഒരുദിവസം അടച്ചിട്ടു. നിരവധി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹര്‍ഷയെ പ്രവേശിപ്പിച്ച ശിമോഗ ജില്ലയിലെ മക്ഗാന്‍ ആശുപത്രിയില്‍ തടിച്ചുകൂടി. തയ്യല്‍ത്തൊഴിലാളിയായിരുന്നു ഹര്‍ഷ. ധാരാളം ഭീഷണി കോളുകള്‍ ഹര്‍ഷയ്ക്ക് വരുന്നുവെന്ന് കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘപരിവാര്‍ സംഘടനകള്‍ ശിമോഗയിലെ മക്ഗാന്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

Share
അഭിപ്രായം എഴുതാം