യൂറോപ്പിലേക്ക് അധികസേന: യുഎസിന്റെ നീക്കം വിനാശകരമായ നടപടിയെന്ന് റഷ്യ

മോസ്‌കോ: സഖ്യകക്ഷികളെ സഹായിക്കാന്‍ യൂറോപ്പിലേക്ക് അധികസേനയെ അയക്കാനുള്ള യു.എസ്. തീരുമാനത്തെ അപലപിച്ച് റഷ്യ. അതൊരു വിനാശകരമായ നടപടിയാണെന്നും സംഘര്‍ഷം വലുതാക്കുമെന്നും രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത കുറച്ചുവെന്നും റഷ്യ പറഞ്ഞു.നോര്‍ത്ത് കരോളിനയില്‍നിന്ന് പോളണ്ടിലേക്കും ജര്‍മനിയിലേക്ക് 2000 സേനാംഗങ്ങളെ അയക്കുമെന്നാണ് പെന്റഗണ്‍ പറഞ്ഞത്. നിലവില്‍ ജര്‍മനിയിലുള്ള 1000 ട്രൂപ്പുകള്‍ റൊമാനിയയിലേക്കു പോകുമെന്നും പെന്റഗണ്‍ അറിയിച്ചു. കിഴക്കന്‍ യുക്രൈനില്‍ സമാധാനം സ്ഥാപിക്കാനുള്ള രാജ്യാന്തര ധാരണയായ മിന്‍സ്‌ക് കരാര്‍ നടപ്പാക്കുന്നതില്‍ യുക്രൈന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് റഷ്യ പറഞ്ഞു. റഷ്യന്‍ പിന്തുണയുള്ള വിമതര്‍ നിയന്ത്രിക്കുന്ന ഇവിടെ 2014 മുതല്‍ കുറഞ്ഞത് 14000 പേരാണ് കൊല്ലപ്പെട്ടത്. യുക്രൈന്‍ അതിര്‍ത്തിക്കുസമീപം റഷ്യ നടത്തുന്ന വന്‍ െസെനികവിന്യാസമാണ് യു.എസും െസെനികസഖ്യമായ നാറ്റോയും ചോദ്യം ചെയ്യുന്നത്.

മുപ്പതിനായിരത്തോളം റഷ്യന്‍ െസെനികര്‍ ബലാറസിലൂടെ ഏതാനും ദിവസങ്ങളായി നീങ്ങുന്നുണ്ടെന്നും ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും വലിയ െസെനികനീക്കമാണിതെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. അതേസമയം സംഘര്‍ഷസാഹചര്യങ്ങളെ ലഘൂകരിച്ചു കാട്ടാനാണ് യുക്രൈന്‍ ശ്രമം. കിഴക്കന്‍ യുക്രൈനിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ കാര്യമായി കുറഞ്ഞെന്നും മൂന്നാഴ്ചയ്ക്കിടെ സേനാംഗങ്ങളില്‍ ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നും യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്സി റെസ്നികോവ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം