നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം തടവ്: ചൊവ്വാഴ്ച ബില്‍ കര്‍ണാടക സഭയില്‍

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ഉള്‍പ്പടെ കടുത്ത വ്യവസ്ഥകളുള്ള ബില്ലുമായി കര്‍ണാടക. വിവാദ മതപരിവര്‍ത്തന നിരോധന ബില്‍ തിങ്കളാഴ്ച കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്ച ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായില്ല. ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളും ക്രൈസ്തവ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു. ‘കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍, 2021’ എന്ന് പേരിട്ടിരിക്കുന്ന ബില്‍ പ്രകാരം ദുര്‍വ്യാഖ്യാനം, ബലപ്രയോഗം, വഞ്ചന, സ്വാധീനം, നിര്‍ബന്ധം, വിവാഹം എന്നിവയിലൂടെ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുന്നു.മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, എസ്സി/എസ്ടി വിഭാഗത്തിലുള്ളവര്‍ എന്നിവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും.

Share
അഭിപ്രായം എഴുതാം