ബിപിൻ റാവത്തിന് രാഷ്ട്രത്തിന്റെ പ്രണാമം: സംസ്കാരം ഉച്ചകഴിഞ്ഞ്

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മധുലിക റാവത്തിന്റെയും സംസ്കാരം ഇന്ന്(സിസം 10). പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്റോണ്‍മെന്റിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് അയക്കും. രാവിലെ ഒൻപത് മണിയോടെ സൈനിക ആശുപത്രിയിൽ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹമെത്തിച്ചത്.

11 മണി മുതൽ പൊതുജനങ്ങൾക്കും 12.30 മുതൽ ജനറൽ ബിപിൻ റാവത്തിന്റെ സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ലഭിക്കും. 1.30ന് വിലാപയാത്രയായി മൃതദേഹം ഡൽഹി കന്റോണിലെത്തിക്കും.

ബാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ബ്രിഗേഡിയർ എൽ എസ് ലിഡറിന്റെ സംസ്കാരവും ഡൽഹി കാന്റിൽ നടക്കും. അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപ് ഉൾപ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കൂ.

Share
അഭിപ്രായം എഴുതാം