ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് കെഎസ്ബിഎ പ്രതിഷേധം

നെടുങ്കണ്ടം: ബാർബർ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മാപ്പുപറയാതെ അദ്ദേഹത്തിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടനയായ കെഎസ്ബിഎ. ബാർബർ തൊഴിലിനേയും തൊഴിലാളികളെയും സി.പി. മാത്യു അവഹേളിക്കുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തുവെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷൻ അസോസിയേഷൻ ആരോപിച്ചു.

വണ്ടിപ്പെരിയാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം നിർമിച്ച മാലിന്യക്കുഴി മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയായിരുന്നു ഡിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശം.’മൺമറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണിൽ പോലും കിടക്കാൻ അനുവദിക്കില്ലെങ്കിൽ ഞങ്ങൾ ചെരയ്ക്കാനല്ല നടക്കുന്നതെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുന്നു’ എന്നായിരുന്നു മാതൃവിന്റെ പരാമർശം .

ഇതിൽ പ്രതിഷേധിച്ച് കെഎസ്ബിഎ ഇടുക്കി ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനവും നടത്തി. സംഭവത്തിൽ മാത്യു ഖേദം പ്രകടിപ്പിക്കുന്നതുവരെ ജില്ലയിൽ ഒരു ബാർബർ ഷോപ്പിലും അദ്ദേഹത്തിന്റെ മുടി മുറിക്കേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തോട് സംസാരിച്ചെങ്കിലും തന്റെ പ്രസ്താവന പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ഡി.സി.സി.പ്രസിഡന്റ് തയാറായില്ലെന്നും കെഎസ്ബിഎ നേതാക്കൾ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം