ചര്‍ച്ചക്കിടയിലും കടന്നുകയറ്റത്തില്‍ സജീവമായി ചൈന: അരുണാചലില്‍ സൈനീക ഗ്രാമമെന്നും യുഎസ്

ന്യൂഡല്‍ഹി: ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന, അതിര്‍ത്തി മേഖലയില്‍ കടന്നുകയറ്റ നീക്കങ്ങള്‍ സജീവമാക്കുന്നതായി അമേരിക്കയുടെ മിലിട്ടറി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണ് അതിര്‍ത്തിയില്‍ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഈസ്റ്റേണ് ആര്‍മി കമാന്‍ഡ് ചീഫ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍. അരുണാചല്‍ പ്രദേശില്‍ ചൈന 101 വീടുകളടങ്ങിയ ഗ്രാമം നിര്‍മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണു റിപ്പോര്‍ട്ട്. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ഷു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷമായിരിക്കാം ചൈന യഥാര്‍ഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് വീടുകള്‍ നിര്‍മിച്ചതെന്ന് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാന്‍ സാധിക്കും. മേഖലയില്‍ വര്‍ഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്. അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന നൂറോളം വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം നിര്‍മിച്ചതായി യുഎസ് കോണ്ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം