തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു

* സ്റ്റേറ്റ് നിപ കൺട്രോൾ സെൽ ആരംഭിച്ചു
* ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്, നിപ സാഹചര്യം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഓൺലൈനായി നടന്നു. മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാൻ സ്റ്റേറ്റ് നിപ കൺട്രോൾ സെൽ ആരംഭിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. മറ്റ് ജില്ലകൾക്കും മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. മീനാക്ഷി, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം നൽകി. രോഗി വരുമ്പോൾ മുതൽ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി. അസ്വാഭാവികമായ പനിയും മരണവും റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിദ്യ, കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ പ്രൊഫസർ ഡോ. ചാന്ദിനി എന്നിവരാണ് പരിശീലനം നൽകിയത്. ഉച്ചയ്ക്ക് ശേഷം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ., ആശാ വർക്കർമാർ, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പർവൈസർമാർ എന്നിവരുടെ പരിശീലനവും നടന്നു.

മന്ത്രിമാരായ വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നു. ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അവർക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിർദേശം നൽകി.

Share
അഭിപ്രായം എഴുതാം