തിരുവനന്തപുരം: കർഷകരെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ല: മന്ത്രി വി.എൻ. വാസവൻ

* മികച്ച കർഷക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം: കർഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖല കാർഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചുനിന്നു പ്രവർത്തിക്കുകയാണെന്നും വ്യവസായ പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ കൃഷിക്കാരുടെ അത്താണിയാണ് സഹകരണ ബാങ്കുകൾ. ദേശസാൽകൃത – ഷെഡ്യൂൾഡ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്താകെ 2218 ശാഖകളാണ് അടച്ചുപൂട്ടിയത്.

എബിടി – എസ്ബിഐ ലയനം കഴിഞ്ഞപ്പോൾ കേരളത്തിലെ 117 ശാഖകളും നിരവധി അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും അടച്ചുപൂട്ടി. കാർഷിക മേഖലയിലും കുടിൽ വ്യവസായ രംഗത്തും വായ്പകൾ നൽകി സഹായിക്കാനായി നടത്തിയ ബാങ്ക് ദേശസാൽകരണം ഇതോടെ ഇല്ലാതായി. ഈ ഘട്ടത്തിൽ കർഷകർക്കും സാധാരണക്കാർക്കും താങ്ങായി സമാന്തര സാമ്പത്തിക സങ്കേതങ്ങളായി നിൽക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞു. പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മൊറട്ടോറിയം അടക്കമുള്ള സഹായ പദ്ധതികൾ സഹകരണ മേഖല നടപ്പാക്കി. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ 2600 വീടുകൾ നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ 2006 വീടുകൾ പൂർത്തിയായി കഴിഞ്ഞു. പൊതുജനങ്ങളുടെ ഏതൊരു അവസ്ഥയിലും കൈത്താങ്ങായി നിൽക്കാൻ സഹകരണ മേഖലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എല്ലാത്തരത്തിലുള്ള ജനോപകാര നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമല്ലാത്ത പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ട് പോകുകയാണ് സഹകരണ വകുപ്പ്. ഭരണ സമിതിയായാലും ഉദ്യോഗസ്ഥരായാലും ശക്തമായ നടപടികൾ സ്വീകരിക്കും. നിക്ഷേപകർക്ക് ആശങ്കയില്ലാത്ത വിധം നിക്ഷേപങ്ങൾ മടക്കി നൽകാൻ ആവശ്യമായ നടപടികളും സ്വീകരിക്കും. തൃശ്ശൂരിലുണ്ടായ സംഭവത്തിൽ കൺസോർഷ്യം രൂപീകരിച്ച് നിക്ഷേപം മടക്കി നൽകാൻ നടപടികൾ സ്വീകരിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങളെ സാമാന്യവൽക്കരിച്ച് സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കാർഷിക മേഖലയിൽ കൂടുതൽ പദ്ധതികൾ നടത്തി മുന്നോട്ട് പോകാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്നു പറഞ്ഞ മന്ത്രി മഹാകവി വള്ളത്തോളിന്റെ കർഷകൻ എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

കാർഷിക മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുമെന്ന് അവാർഡ് ദാന ചടങ്ങിൽ അധ്യക്ഷനായിരുന്ന സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് പറഞ്ഞു. മികച്ച കർഷകനുള്ള പുരസ്‌കാരം ഇടുക്കിയിൽ നിന്നുള്ള ഇ.എസ്. തോമസും രണ്ടാമത്തെ മികച്ച കർഷകനുള്ള പുരസ്‌കാരം വൈക്കത്തു നിന്നുള്ള കെ.എം. സെബാസ്റ്റ്യനും മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങി. യോഗത്തിൽ ബാങ്ക് ഡയറക്ടറും മുൻ എംഎൽഎയുമായ കെ. ശിവദാസൻ നായരും വൈസ് പ്രസിഡന്റ് കെ. നീലകണ്ഠനും കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജിംഗ് ഡയറക്ടർ ബിനോയ് കുമാർ, ഡയറക്ടർ കുഞ്ഞഹമദ് കുട്ടി എംഎൽഎ, പി. മമ്മിക്കുട്ടി എംഎൽഎ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ മാനേജർ അപർണ പ്രതാപ് നന്ദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം