ഇ ബുള്‍ ജെറ്റ്; വീണ്ടും കേസെടുത്ത് പൊലീസ്; ആരാധകരും കുടുങ്ങും

കണ്ണൂർ: ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനെയും ലിബിനെയും പിന്തുണച്ച് പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കേസ്. എബിനും ലിബിനുമെതിരയേും കേസെടുത്തിട്ടുണ്ട്.

കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ വീണ്ടും കേസെടുത്തത്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസ് മനഃപൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്ലെന്നും കഴിഞ്ഞ ദിവസം ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി ആരംഭിച്ചിരുന്നു.

ആര്‍.ടി. ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തെ, ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇപ്പോള്‍ കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്.

ആഗസ്റ്റ് ഒമ്പതിന് ആര്‍.ടി. ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നല്‍കിയത്.

Share
അഭിപ്രായം എഴുതാം