സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

കൺടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്സിൻ നൽകും. എല്ലാവരെയും പരിശോധിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 14/08/21 ശനിയാഴ്ച ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു.

വാക്സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജിതമായ പ്രവർത്തനം നടത്തണം. വലുപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരുദിവസം 40,000 ഡോസും മറ്റു നാലുജില്ലകൾ 25,000 ഡോസും നൽകണം. ഓഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തും. വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്കരണപരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപനം അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം 16/08/21 തിങ്കളാഴ്ച തലസ്ഥാനത്തെത്തും. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക അവലോകനയോഗം ചേരും.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ശൈശവാരോഗ്യ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ഡോ. പ്രദീപ് ഹൽദാർ, എൻ.സി.ഡി.സി. ഡയറക്ടർ സുജീത് സിങ് എന്നിവരുമുണ്ടാകും. കേന്ദ്രസംഘത്തിന്റെ സന്ദർശന പരിപാടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ചുമതലപ്പെടുത്തി.

Share
അഭിപ്രായം എഴുതാം