മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വർണകടത്തു കേസ് പ്രതി സ്വപ്നയുടെ മൊഴി. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച് വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയെ ഫോണിൽ വിളിച്ച് ഒരു പാക്കറ്റ് മുഖ്യമന്ത്രിക്ക് എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ് കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയായ അഹമ്മദ് ‘അൽദൗഖി നേരിട്ട് യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി.

ഒരു പാക്കറ്റ് പൊതു ഭരണ വകുപ്പിലെ ഉദ്യേഗസ്ഥനായ ഹരികൃഷ്ണനിൽ നിന്ന് വാങ്ങിയെന്നും ഇതാണ് അഹമ്മദ് അൽദൗഖി വഴി മുഖ്യമന്ത്രിക്കായി യു.എ.ഇയിൽ എത്തിച്ചതെന്നും മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയിലുണ്ട്.

ഹരികൃഷ്ണൻ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറാണ്. ഈ പാക്കറ്റ് സ്കാൻ ചെയ്തപ്പോൾ ഒരു ബണ്ടിൽ കറൻസി കണ്ടതായും സരിത്തിന്റെ മൊഴിയിലുണ്ട്. ഈ പാക്കറ്റ് എത്തിച്ചു നൽകിയതിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി. അഹമ്മദ് അൽദൗഖി വഴി ഈ പാക്കറ്റ് യു.എ.ഇയിലുള്ള മുഖ്യമന്ത്രിക്ക് എത്തിച്ചു നൽകുകയായിരുന്നു.

യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് ഹെഡായ ഖാലിദ് പ്രതിയായ ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആറു പ്രതികൾക്ക് നൽകിയ ഷോകോസ് നോട്ടീസിലാണ് മൊഴികളുള്ളത്.

പാക്കറ്റ് യു.എ.ഇയിലേക്ക് എത്തിച്ചു നൽകിയതായി എ.ശിവശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അതിൽ വിദേശത്തുള്ളവർക്ക് നൽകാനുള്ള സമ്മാനങ്ങളായിരുന്നുവെന്നും വിദേശ കറൻസി ആയിരുന്നില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. മുഖ്യമന്ത്രി പോകുന്ന സമയത്ത് ഒരു സമ്മാനം മാത്രമാണ് തയ്യാറായിരുന്നതെന്നും മൂന്ന് സമ്മാനങ്ങൾ കൂടി അവിടെ എത്തിക്കേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മാനം ആരു വഴിയാണ് എത്തിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം