കാസര്‍കോഡ്: ഏറെ കോളിളക്കം സൃഷ്ടിച്ച കാസർകോട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. ജ്വല്ലറി എംഡിയായിരുന്ന പൂക്കോയ തങ്ങള്‍ 11/08/21 ബുധനാഴ്ച കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.
ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ കമറുദ്ദീന്‍ അറസ്റ്റിലായത് 2020 നവംബര്‍ ഏഴിനായിരുന്നു. എം സി കമറുദ്ദീന്‍നെ അറസ്റ്റ് ചെയ്തതോടെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. ക്രൈംബ്രാഞ്ചും ഇഡിയും ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു.
കമറുദ്ദീനും ലീഗ് പ്രാദേശിക നേതാവായ പൂക്കോയ തങ്ങളും പ്രതിയായ ഫാഷന്‍ ഗോള്‍ഡ് കേസില്‍ നൂറിലേറെ പരാതികളായിരുന്നു ലഭിച്ചത്. കാസര്‍കോട്ടെയും കണ്ണൂരിലേയും വിവിധ പൊലീസ് സ്റ്റേഷനുകളിലായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 90 ദിവസത്തിലധികം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന അദ്ദേഹം മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.