കേരള ബാങ്ക്‌ എടിഎം ല്‍ വന്‍ തട്ടിപ്പ്‌

തിരുവനന്തപുരം : കേരളബാങ്കിന്റെ വിവിധ എടിഎമ്മുകളില്‍ നിന്നായി രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. മറ്റുബാങ്കുകളുടെ വ്യാജ എടിഎം കാര്‍ഡുപയോഗിച്ചാണ്‌ തട്ടിപ്പുനടത്തിയിരിക്കുന്നത്‌. ഇതിനെ തുടര്‍ന്ന്‌ മറ്റ്‌ ബാങ്കുകളുടെ എടിഎം കാര്‍ഡുപയോഗിച്ച്‌ കേരള ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത്‌ താല്‍ക്കാലികമായി മരവിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നുമായാണ്‌ തട്ടിപ്പ്‌ നടത്തിയിരിക്കുന്നത്‌. തിരുവനന്തപുരം , കാസര്‍കോട്‌,കോട്ടയം ജില്ലകളിലെ എടിഎമ്മുകളില്‍ നിന്നാണ്‌ പണം നഷ്ടമായിട്ടുളളതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഉത്തര്‍ പ്രദേശ്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴിയാണ്‌ പണ പിന്‍വലിച്ചിട്ടുളളത്‌.

ഏതുബാങ്കിന്റെ കാര്‍ഡുപയോഗിച്ചും മറ്റുബാങ്കുളുടെ എടിഎമ്മുകളില്‍ നിന്ന്‌ പണം പിന്‍വലിക്കാം. എന്നാല്‍ എടിഎം ഏതുബാങ്കിന്റെയാണോ ആ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നുമായിരിക്കും പണം പിന്‍വലിക്കപ്പെടുക. വൈകിട്ട്‌ റിസര്‍വ്‌ ബാങ്കിന്റെ സോഫ്‌റ്റ്‌ വെയര്‍ വഴി പണം പിന്‍വലിച്ച ആളിന്റെ അക്കൗണ്ടില്‍ നിന്നും ബാങ്കിന്റെ അക്കൗണ്ടില്‍ പണം എത്തും. എന്നാല്‍ ഇവിടെ വൈകുന്നേരം പണം എത്താതായതോടെയാണ്‌ തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക്‌ അധികൃതര്‍ മനസിലാക്കുന്നത്‌. ബാങ്കിന്റെ സോഫ്‌റ്റ്‌ വെയര്‍ പിഴവാണോ ഇതിന്‌ കാരണമെന്നും അന്വേഷിക്കുന്നുണ്ട്‌. ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ്‌ കേരള ബാങ്ക്‌ അധികൃതര്‍ പറയുന്നത്‌.

തിരുവനന്തപുരത്ത്‌ 2 എടിഎമ്മുകളില്‍നിന്നായി 90.000 രൂപയാണ്‌ ഇത്തരത്തില്‍ നഷ്ടമായിരിക്കുന്നത്‌. കിഴക്കേകോട്ട നെടുമങ്ങാട്‌ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ്‌ പണം നഷ്ടമായിട്ടുളളത്‌.

Share
അഭിപ്രായം എഴുതാം