കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ തോക്കുപയോഗിച്ച് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാനസ കൊലപാതക കേസിൽ രഖിലിന് തോക്ക് കൈമാറിയ പ്രതികളെ ബിഹാറില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേസില്‍ അറസ്റ്റിലായ പ്രതികളെ 08/08/21 ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ കൊച്ചിയിൽ എത്തിക്കും. വിമാന മാർഗമാണ് അന്വേഷണ സംഘം പ്രതികളുമായി ബിഹാറില്‍ നിന്നും കൊച്ചിയിലേക്ക് വരുന്നത്. പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ ആലുവയിലെ ഓഫീസിൽ ഹാജരാക്കും. രഖിലിന് തോക്ക് കൈമാറിയ സോനുകുമാര്‍ മോദി, ടാക്സി ഡ്രൈവർ മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിൽ തോക്ക് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സോനു എന്നാണ് വിവരം.
അതിസാഹസികമായാണ് രഖിലിന് തോക്ക് വില്‍പ്പന നടത്തിയ ബിഹാര്‍ സ്വദേശികളെ പൊലീസ് പിടികൂടിയത്. ബിഹാര്‍-കേരള പൊലീസ് സംഘം സംയുക്തമായാണ് മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയെ അറസ്റ്റ് ചെയ്തത്. രഖിലിന്റെ സുഹൃത്തില്‍ നിന്നാണ് തോക്ക് നല്‍കിയ സോനുകുമാറിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
അറുപതിനായിരത്തിലേറെ വില വരുന്നതാണ് പിസ്റ്റളാണ് രഖില്‍ കൊലക്കുപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.