നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജയിൽ വാർഡന്റെ ഭാര്യയായ 24 കാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത. നെടുങ്കണ്ടം ചേമ്പളത്തിന് സമീപം കവുന്തിയിണ് യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക (24) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ.
നെടുങ്കണ്ടം എം.ഇ.എസ്.കോളേജിൽ രണ്ടാം വർഷ ബി.എസ്സി. കെമിസ്ട്രി വിദ്യാർഥിനിയാണ് ദേവിക . ഇവർക്ക് മൂന്നരവയസ്സുള്ള ഒരു മകനുമുണ്ട്.
രാത്രി കുളിമുറിയിൽപോയ ദേവിക തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിൽ ദേവികയെ തൂങ്ങിയനിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. നെടുങ്കണ്ടത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നും വീട്ടുകാർ പറയുന്നു.
അതേസമയം സംഭവത്തിൽ ദുരൂഹതകൾ ഏറെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരുടെ മുറിക്കുള്ളിലുണ്ടായിരുന്ന കസേരകൾ തകർന്ന നിലയിലാണ്. ആ മുറിയിലും അടുത്തുള്ള മുറിയിലും കുളിമുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികയും അർജുനുമായി വഴക്കുണ്ടായതായി സമീപവാസികൾ പോലീസിനെ അറിയിച്ചു.
മരണത്തിൽ ദുരൂഹതയുള്ളതായുള്ള ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ് പറഞ്ഞു.ശവസംസ്കാരം നടത്തി. ഡിവൈ.എസ്.പി.യുടെയും നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനുവിന്റെയും നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

