ടോക്യോ: ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണ ചരിത്രമെഴുതി നീരജ് ചോപ്ര. അത്ലറ്റിക്സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം അങ്ങനെ യാഥാർഥ്യമായി. ടോക്യോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണത്തിൽ മുത്തമിട്ടു.
2008ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്പിക്സിൽ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്.
87.58 മീറ്റർ എന്ന ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജിന്റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തിൽ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളിൽ 87.58 മീറ്റർ എന്ന ദൂരം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡൽ നീരജ് നേടുകയായിരുന്നു.
യോഗ്യത റൗണ്ടിൽ ഏറ്റവും മികച്ച ദൂരവുമായാണ് 23കാരനായ നീരജ് ഫൈനലിന് യോഗ്യത നേടിയത്. മികച്ച ഫോമിലായിരുന്ന ഇന്ത്യൻ താരം ആദ്യ ഏറിൽ തന്നെ 86.59 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് യോഗ്യത ഉറപ്പാക്കിയത്. 85.64 മീറ്റർ ആയിരുന്നു യോഗ്യത മാർക്ക്. ലോക ഒന്നാം നമ്പർ താരം ജർമനിയുടെ യൊഹാനസ് വെറ്ററായിരിക്കും ചോപ്രക്ക് ഏറ്റവും വെല്ലുവിളിയുയർത്തുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.