കടയിൽ പോകാൻ വാക്സിൻ അലർജിയുള്ളവർ എന്തു ചെയ്യും; സർക്കാർ നിബന്ധനയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി∙ കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ നിബന്ധനയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. മരുന്നുകളോട് അലർജി ഉള്ളവർക്കു ടെസ്റ്റ് ഡോസ് എടുത്തു വാക്സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ചാലക്കുടി സ്വദേശി പോളി വടക്കൻ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അലർജി രോഗിയായ ഹർജിക്കാരന് ഏത് ഇംഗ്ലിഷ് മരുന്ന് എടുക്കുന്നതിനു മുമ്പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. വാക്സിൻ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാൻ കളമശേരി മെഡിക്കൽ കോളജ് ഉൾപ്പടെ പല ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഇതു കാണിച്ച് ഡിഎംഒയ്ക്കു പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അലർജി പ്രശ്നമുള്ളവർക്കു വാക്സീൻ നൽകാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.
സർക്കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ചു വാക്സീൻ എടുത്തു രണ്ടാഴ്ച കഴിഞ്ഞവർക്കു മാത്രമാണു കടയിലൊ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ പുറത്തിറങ്ങാൻ സാധിക്കുക. അല്ലെങ്കിൽ കോവിഡ് വന്നു മാറി ഒരു മാസം പൂർത്തിയാകാത്തവർക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അനുവാദമുണ്ട്.

എല്ലാ ദിവസവും ആർടിപിസിആർ എടുക്കുക പ്രായാഗികമല്ല എന്നതിനാലാണ് സർക്കാർ ഉത്തരവു പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പുതിയ അൺലോക് കോവിഡ് മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നുമാണ് ഹർജിക്കാരന്റെ വാദം.

അലർജി പ്രശ്നമുള്ള നിരവധിപ്പേരുണ്ട് സമൂഹത്തിൽ. ഇവർക്ക് എങ്ങനെ വാക്സീൻ എടുക്കണം എന്നു സർക്കാർ പറയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. 09/08/21 തിങ്കളാഴ്ച(09/08/21) ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കും. അഡ്വ. ജോമി കെ. ജോസ് ഹർജിക്കാരനു വേണ്ടി ഹാജരാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →