തിരുവനന്തപുരം: പുതുക്കിയ കോവിഡ് നിബന്ധനകളിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് നിയമസഭയിൽ പ്രതിപക്ഷം. ജനങ്ങളുടെയും വ്യാപാരികളുടെയും മേൽ അശാസ്ത്രീയമായ ലോക്ഡൌണ്‍ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 06/08/21 വെളളിയാഴ്ചകെ.ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഈടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത ആളുകൾ എങ്ങനെയാണ് സാധനം വാങ്ങുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന പൊലീസ് 50 കൊല്ലം മുമ്പുള്ള കുട്ടൻപിള്ള പൊലീസാകുകയാണെന്നും സതീശൻ പറഞ്ഞു.
എന്നാല്‍ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നൽകി. കേരളത്തിൽ കുറച്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും വീണ ജോർജ് പറഞ്ഞു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസാണ് കേരളത്തില്‍ 90 ശതമാനവും. എല്ലാ കാലവും ലോക്കിലൂടെ കോവിഡിനെ പ്രതിരോധിക്കാനാവില്ല. നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. അവരുടെ കടമയാണ് പൊലീസ് നിർവ്വഹിച്ചതെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.