തിരുവനന്തപുരം: ‘കനൽ’ കർമ പരിപാടി: പങ്കാളികളായി 138 കോളേജുകൾ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന ‘കനൽ’ കർമ്മ പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകൾ. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുമ്പോൾ കാമ്പസുകൾ ഉണർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീ പുരുഷ സമത്വം ഏറ്റവുമധികം പ്രതിഫലിക്കുന്നത് കാമ്പസുകളിലാണ്. ഭാവി ജീവിതത്തിലും അത് പിന്തുടരണം. ഒരു ദിവസം 10 കോളേജുകളെയെങ്കിലും ഇതിൽ പങ്കാളികളാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇനിയും കൂടുതൽ കോളേജുകൾ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

എല്ലാ സർവകലാശാലകളിലെയും എൻ.എസ്.എസ്, എൻ.സി.സി, വിവിധ ഡിപ്പാർട്ടുമെന്റുകൾ എന്നിവയുമായി സഹകരിച്ചാണ് കനൽ കർമ്മപരിപാടി കാമ്പസുകളിൽ നടത്തുന്നത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചില കോളേജുകളിൽ നേരിട്ടും പരിപാടി നടത്തുന്നുണ്ട്. സംസ്ഥാന തലത്തിൽ മൊഡ്യൂൾ തയ്യാറാക്കി 70 ഓളം റിസോഴ്‌സ് പേഴ്‌സൺമാർക്ക് വിദഗ്ധ പരിശീലനം നൽകി. അവരാണ് ജില്ലാതലത്തിൽ പരിശീലനം നൽകുന്നത്. ജെൻഡർ റിലേഷൻസ്, സ്ത്രീ നിയമ സംവിധാനങ്ങളെപ്പറ്റിയുള്ള അവബോധം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി കൂട്ടുന്നതിനാണ് വനിത ശിശുവികസന വകുപ്പ് കനൽ പദ്ധതി നടപ്പാക്കി വരുന്നത്. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗാർഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കാനായി ശാക്തീകരിക്കുക, സേവനങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കലാലയങ്ങൾ കേന്ദ്രീകരിച്ച് ജെൻഡർ അവബോധ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ കർമപരിപാടിയിലൂടെ നടപ്പാക്കുന്നത്. ഈ കർമ്മ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള കോളേജുകൾ mskstatecell@gmail.com എന്ന മെയിലിൽ ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം