കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സര്‍ക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്‌പോര്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തര പ്രമേയത്തോടെയാണ് വിഷയം നിയമ സഭയിലെത്തിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള കരിവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് നെറ്റ്ഫ്‌ലിക്‌സ് പരമ്പരയെ തോല്‍പ്പിക്കുന്നതാണ് എന്നായിരുന്നു ഷാഫ് പറമ്പിലിന്റെ പരിഹാസം.

കേട്ടുകേള്‍വി പോലും ഇല്ലാത്ത തട്ടിപ്പാണ് നടന്നത്. കേരളം കണ്ട എറ്റവും വലിയ ബാങ്ക് കൊള്ളയ്ക്ക് സിപിഐഎം നേതൃത്വം നല്‍കി. തട്ടിപ്പിന്റെ പരമ്പരയാണ് അരങ്ങേറിയത്. സിപിഎം കൂട്ടുനിന്നാണ് സാധാരണക്കാര്‍ക്ക് 100 കോടിയുടെ ബാധ്യത ഉണ്ടാക്കിയത്. ബാങ്കുമായി ബന്ധപ്പെട്ട കുറിയുടെ നറുക്കെടുപ്പിന്റെ മറവില്‍ തട്ടിപ്പ്, ബിനാമി ഇടപാടില്‍ തട്ടിപ്പ് എല്ലാം പണവും പോയത് സി പിഐ എം നേതാക്കളുടെ അക്കൗണ്ടുകളിലേക്കാണ്. ഒരു പ്രദേശത്ത് മാത്രം പ്രവര്‍ത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരത്തെ പേട്ട മുതല്‍ വയനാട് വരെയുള്ളവര്‍ക്ക് ബാങ്ക് വായ്പ നല്‍കി. നറുക്കെടുപ്പിന്റെ 80 ശതമാനം വായ്പ എടുത്താണ് തട്ടിപ്പ്. ഒരാള്‍ക്ക് 26 കോടിയും മറ്റൊരാള്‍ക്ക് 23 കോടിയും ഉള്‍പ്പെടെ 379 അനധികൃത വായ്പയാണ് ബാങ്കില്‍ നിന്നും നല്‍കിയത്.

ക്രമക്കേട് ചൂണ്ടിക്കാട്ടിയ സിപിഐഎം പ്രവര്‍ത്തകരെ പോലും ബാങ്കില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എല്ലാ തട്ടിപ്പ് കേസിലെയും ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ ഹോള്‍ സെയിലായി വക്കാലത്ത് എടുക്കുന്ന നിലയാണ്. സഹകരണ മേഖലയെ തകര്‍ക്കാന്‍ കോപ്പ് കൂട്ടുന്നവര്‍ക്ക് അതിനവസരം നല്‍കരുത് എന്നും ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഒരുപാട് ക്രമക്കേട് നടന്നെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. നിക്ഷേപകന്റെ ആത്മഹത്യയില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം നടത്തും.

കരിവന്നൂര്‍ സഹകരണ ബാങ്കിന് അഞ്ച് ശാഖകളും, 3 സൂപ്പര്‍ മാര്‍ക്കറ്റുകളുമുണ്ട്. ക്രമക്കേട് നടത്തിയ ഒരാളെയും രക്ഷപ്പെട്ടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ക്രമക്കേടാണ് കരിവന്നൂരിലേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. ഭാവനയില്‍ അഡ്രസ് ഉണ്ടാക്കി കോടികള്‍ വായ്പ കൊടുത്തു. 2018ല്‍ സായി ലക്ഷ്മി എന്ന യുവതി തന്റെ പേരില്‍ വായ്പ സ്വന്തമാക്കിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിരുന്നു. പക്ഷേ ഒരു നടപടിയും നടപടിയും സ്വീകരിച്ചില്ല. വിവരം അറിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം അത് ഒരുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മൂന്ന് വര്‍ഷമായി തട്ടിപ്പിനെ കുറിച്ച് സിപിഐഎം ജില്ലാസംസ്ഥാന നേതൃത്വങ്ങള്‍ക്ക് അറിവുണ്ടായിരുന്നു. രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന തുമ്പൂര്‍ സഹകരണ ബാങ്ക് അപ്പൊഴേ പിരിച്ചു വിട്ടു. 507 കോടിയാണ് ബാങ്കിന്റെ ആസ്തി ഇതില്‍ 506 കോടിയും വായ്പ കൊടുത്തു. 20 ശതമാനം കരുതല്‍ ധനമായി സൂക്ഷിക്കേണ്ടിടത്താണിത് ഇത്തരമൊരു നടപടി. തട്ടിപ്പ് നടത്താവുന്ന മേഖലകളിലെല്ലാം സിപിഐഎം നേതാക്കളെ കയറൂരി വിട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ കൊളളക്കാരെ സംരക്ഷിക്കാന്‍ സംവിധാനമുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കൊള്ളക്കാരെ 3 കൊല്ലം പാര്‍ട്ടി സംരക്ഷിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും വാക് ഔട്ട് നടത്തി.

Share
അഭിപ്രായം എഴുതാം