ആലപ്പുഴ : അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണ പുരോഗതി, മറ്റ് വികസന പ്രവർത്തികൾ എന്നിവ വിലയിരുത്താൻ എം. എൽ. എ എച്ച് സലാമിന്റെ ആദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ പദ്ധതികൾ സംബന്ധിച്ച ചർച്ച ചെയ്യാൻ വകുപ്പ് തല മേധാവികളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ആലപ്പുഴ നഗരസഭയിൽ ആയുഷ് മിഷൻ പദ്ധതിയായ പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണത്തിലെ സാങ്കേതിക തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ എം. എൽ. എ നിർദ്ദേശം നൽകി. ചുടുകാടിനു സമീപം നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ തുടർ നിർമ്മാണത്തിനുള്ള സാങ്കേതിക തടസ്സം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഈ റിപ്പോർട്ട് തുടർ നടപടികൾക്കായി മന്ത്രി തലത്തിൽ കൈമാറും.
മണ്ഡലത്തിലെ നിർമ്മാണത്തിലിരിക്കുന്ന റോഡുകളുടെ നിലവിലെ അവസ്ഥ യോഗം ചർച്ച ചെയ്തു. വാട്ടർ അതോറിറ്റി, പൊതുമരാമത്ത് റോഡ് വിഭാഗങ്ങൾ തമ്മിൽ സാങ്കേതിക തർക്കങ്ങൾ നിലനിൽക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വകുപ്പുകളുടെ സംയുക്ത ഇടപെടലിനു എം. എൽ. എ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ഈ മാസം 26 ന് ഇരു വിഭാഗങ്ങളും ചേർന്നുകൊണ്ട് നിർമ്മാണ സ്ഥലങ്ങളിലെത്തി സംയുക്ത പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും. ആലപ്പുഴ നഗരത്തിലെ വൈറ്റ് ടോപ്പിംഗ് ചെയ്ത റോഡുകളുടെ അരികുകളിൽ ഇന്റർലോക് പാകൽ അടിയന്തിരമായി പൂർത്തീകരിക്കണം. കിഫ്‌ബി പദ്ധതി വഴിയുള്ള ജില്ലാ കോടതി പാലം നിർമ്മാണത്തിന്റെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. മൂപ്പാലം നൽപ്പാലം ആക്കുന്നതിന്റെ നിർമ്മാണവും വേഗത്തിലാക്കാൻ എം. എൽ. എ യും ജില്ലാ കളക്ടർ എ. അലക്സാണ്ടറും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തോട്ടപ്പള്ളി സ്പിൽവേ കനാലിന്റെ കിഴക്കുഭാഗത്തെ ആഴം വർദ്ധിപ്പിക്കുന്നത് വേഗത്തിലാക്കണം. തോട്ടപ്പള്ളി-നാലുചിറ പാലത്തിന്റെ നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി. തീര പ്രദേശങ്ങളിലെ കടൽ ഭിത്തി നിർമ്മാണം, മണ്ഡലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യാ രാജ് , ഡെപ്യൂട്ടി കളക്ടർമാരായ ആന്റണി സക്കറിയ, എസ്. ശോഭ,ആയുഷ് മിഷൻ ഡി. എം. ഒ ഡോ :ഷീബ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ :ശ്രീജിനൻ, പൊതുമരാമത്തു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മോളമ്മ തോമസ്, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ എ. ഷീജ, സി. വി സുനിൽ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ബേബി, വിവിധ വകുപ്പ് തല പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.