തൃക്കാക്കര : തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടുകൊടുത്തവര്‍ വെട്ടിലായി. ആയിരത്തോളം സ്വകാര്യ വാഹന ഉടമകളാണ് വാടക കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പ്രീമിയം വാഹനങ്ങളാണ് മേട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്. കോവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും വീട്ടിലെത്തി വോട്ടുചെയ്യിക്കുന്നതിനായി സ്‌പെഷല്‍ പോളിംഗ് ഓഫീസറുടെ നേൃത്വത്തില്‍ ആലങ്ങാട് ബ്ലോക്കില്‍ മാത്രം പോലീസ് ഉദ്യോഗസ്ഥര്‍ ,പോളിംഗ് ഓഫീസര്‍ അടക്കമുളളവര്‍ക്ക് യാത്ര ചെയ്യാനായി 17 പ്രീമിയം ടാക്‌സി വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു.
കൂടാതെ ഓരോ നിയോജക മണ്ഡലത്തിലും 32 ഓളം കാറുകളാണ് ഇക്കുറി ഓടിയത്. തെരഞ്ഞെടുപ്പു തലേന്ന് ബസുകളും കൂടുതല്‍ കാറുകളും ഓടുകയും ചെയ്‌തു. ഒരാഴ്‌ചക്കകം വാടക നല്‍കാമെന്ന വാഗ്‌ദാനത്തോടെയാണ് വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതെന്ന് ഉടമകള്‍ പറയുന്നു. തെരഞ്ഞെടുപ്പിനുശേഷം മൂന്നുമാസമായിട്ടും പണം തരാത്തതില്‍ പ്രതിഷേധിച്ച് കളക്ടര്‍ ഉള്‍പ്പെടയുളളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയല്‍ ടാക്‌സി കാറുകളും സ്വകാര്യ ബസുമെല്ലാം കട്ടപ്പുറത്താണ്. സര്‍ക്കാര്‍ നല്‍കാനുളള പണം ലഭിച്ചാല്‍ ഏറെ ആശ്വാസകരമായിരിക്കുമെന്ന ഉടമകള്‍ പറയുന്നു.
വീഡിയോ ഗ്രാഫര്‍മാര്‍ക്കും , ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇതേരീതിയില്‍ പണം നല്‍കാനുണ്ട്. ഓരോ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരുടെ കൂടെയും ഒരുവീഡിയ ഗ്രാഫര്‍ ഉണ്ടായിരുന്നു.