പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‌ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‌ പ്രതികാരമായി എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. ഏലംകുളത്ത്‌ ചെമ്മാട്ട്‌ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)ആണ്‌ മരിച്ചത്‌. 2021 ജൂണ്‍17ന്‌ വ്യാഴാഴ്‌ച രാവിലെ 7.30ഓടെയാണ്‌ സംഭവം. യുവാവ്‌ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നെഞ്ചില്‍ കുത്തേറ്റ സഹോദരി ദേവശ്രീ(13)യെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കി. ദേവശ്രീയുടെ നില ഗുരുതരമായി തുടരുകയാണ്‌. പ്രതി മുട്ടുങ്ങല്‍ പൊതുവയില്‍ കൊണ്ടിപ്പറമ്പ്‌ വീട്ടില്‍ വിനീഷ് വിനീതിനെ (21)പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഓടി രക്ഷ പെടുന്നതിനിടെ കണ്ട ഓട്ടോയില്‍ വിനീഷ്‌ കയറിയെങ്കിലും ഡ്രൈവര്‍ തന്ത്രപരമായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

. 16ന്‌ ബുധനാഴ്‌ച രാത്രി 9.45ഓടെ പെണ്‍കുട്ടിയുടെ പിതാവ്‌ ബാലചന്ദ്രന്റെ ഉടമസ്ഥതയിലുളള ഫാന്‍സി കടക്ക്‌ യുവാവ്‌ തീയിട്ടിരുന്നു. ദൃശ്യയെ കൊലപ്പെടുത്താനായി ബാലചന്ദ്രനേയും ബന്ധുക്കളേയും വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു വിനീഷിന്‍റെ ലക്ഷ്യം. എന്നാല്‍ ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ അതിന്‌ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പിതാവും ബന്ധുക്കളും കടയിലേക്ക് പോയ സമയത്താണ്‌ പ്രതി വീട്ടിലെത്തി ആക്രമിച്ചത്‌. പാമ്പാടി പികെ ദാസ്‌ മെമ്മോറിയല്‍ കോളേജില്‍ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്‌ഫിനിയാണ്‌ ദൃശ്യ. ദീപയാണ് മാതാവ്‌.

പ്രണയം നിരസിച്ചതാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്ന്‌ മലപ്പുറം എസ്‌പി സുജിത്‌ ദാസ്‌ പറഞ്ഞു. രണ്ടുമാസം മുമ്പ്‌ വിവിഹാലോചനയുമായി വിനീഷ്‌ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിനീഷിനോട്‌ വീട്ടുകാര്‍ താല്‍പര്യം കാണിച്ചില്ല.തുടര്‍ന്ന്‌ ഫോണിലടക്കം ദൃശ്യയെ ശല്യം ചെയ്യുന്നത്‌ പതിവായതോടെ പിതാവ്‌ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ പോലീസ്‌ ഇരു കുടുംബങ്ങളേയും വിളിച്ചുവരുത്തി താക്കീത്‌ ചെയ്‌തിരുന്നു. ഏലംകുളം കുന്നക്കാവ്‌ ജിഎച്ചഎസ്‌ എസില്‍ പ്ലസ്‌ ടുവിന്‌ രണ്ടുപേരും ഒരുമിച്ചായിരുന്നു പഠനം. അക്കാലത്തും വിനീഷ്‌ നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം