തിരുവനന്തപുരം: കേരള ഫീഡ്‌സ് പുതിയ കോഴിത്തീറ്റ വിപണിയിലിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കർഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് അതുല്യം ഗ്രോവർ കോഴിത്തീറ്റ വിപണിയിയിലിറക്കി. എട്ടു മുതൽ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴിക്കുള്ള തീറ്റ ആണിത്. കോഴിത്തീറ്റയുടെ വിപണനോദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ കേരളഫീഡ്‌സ് ബ്രാൻഡ് അംബാസഡർ നടൻ ജയറാം പങ്കെടുത്തു. കേരളത്തിൽ അത്യുല്പാദനശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുത്ത് മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള കോഴിത്തീറ്റ കർഷകർക്ക് ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് പുതിയ കോഴിത്തീറ്റ വിപണിയിലെത്തിക്കുന്നത്.
കോഴിത്തീറ്റ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവാണ് സോയാബീൻ. കേരളത്തിൽ സോയാബീൻ കൃഷി ചെയ്യുന്നില്ല. ഇന്ത്യ ഉൽപാദിപ്പിക്കുന്ന സോയാബീൻ പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് തീറ്റയുടെ വിലവർധനവിന് കാരണമാകുന്നു. കൃഷി വകുപ്പുമായി സഹകരിച്ച് സോയാബീൻ കേരളത്തിൽ കൃഷി ചെയ്യും. കോഴിത്തീറ്റയുടെ വിലവർധനവിൽ വലയുന്ന കോഴി കർഷകരെ സഹായിക്കാനാണ് കിലോയ്ക്ക് 40 രൂപ ചെലവ് വരുന്ന അതുല്യം കോഴിത്തീറ്റവില കുറച്ചു നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പശുക്കളുടെ പ്രത്യുൽപാദനശേഷി സംബന്ധമായ പ്രശ്‌നമായിരുന്നു ക്ഷീരകർഷകൻ ആയ താൻ നേരിട്ട വെല്ലുവിളിയെന്നും കഴിഞ്ഞ രണ്ടര വർഷമായി കേരള ഫീഡ്‌സ് കാലിത്തീറ്റ ഉപയോഗിച്ചതോടെ ഇതിന് പരിഹാരമായെന്നും ജയറാം പറഞ്ഞു. കേരള ഫീഡ്‌സ് എം ഡി ഡോ: ബി ശ്രീകുമാർ, കേരള ഫീഡ്‌സ് അസിസ്റ്റന്റ് ജനറൽ മാനേജർ ഉഷാ പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം