ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ വാക്‌സിന്‍ എടുത്തവര്‍ കുറവാണെന്ന്‌ ആരോഗ്യ മന്ത്രാലയ സെക്രട്ടറി

നൂയുഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ്‌ മുന്നണി പ്രവര്‍ത്തകരിലും വാക്‌സില്‍ എടുത്തവര്‍ കുറവാണെന്ന കാര്യം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണ്‍. കോവിഡ്‌ വാകിസിനേഷനുമായി ബന്ധ്‌പ്പെട്ട്‌ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ്‌ അദ്ദേഹം ആശങ്ക അറിയിച്ചത്‌. വാക്‌സിന്‍ രണ്ടാം ഡോസ്‌ എടുക്കാത്തവര്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വാക്‌സിന്‍ സ്വീകരിക്കുന്നവരുടേതടക്കമുളള വരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

കോവിഡ്‌ വാക്‌സിനേഷനില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കുറവാണെന്നും രാജ്യത്ത്‌ ഉദ്‌പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനം സ്വകാര്യ മേഖലക്ക്‌ വാങ്ങാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉത്തര്‍ പ്രദേശ്‌ ,ഝാര്‍ഖണ്ഡ്‌ ,ഒഡീഷ, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ്‌ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കുറവുളളത്‌. വാക്‌സിന്‍ കുത്തിവെയ്‌പ്‌ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കോവിന്‍ പ്ലാറ്റ്‌ ഫോമില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

വാക്‌സിന്‍ കുത്തിവയ്‌പെടുക്കുന്നവരുടെ പേര്‌ ,ജനിച്ച വര്‍ഷം, സ്‌ത്രീയോ പുരുഷനോ എന്നകാര്യം ,തിരിച്ചറിയല്‍ കാര്‍ഡ്‌ നമ്പര്‍, എന്നിവയില്‍ തിരുത്തലുകള്‍ വരുത്താം. ഈ നാലെണ്ണത്തില്‍ ഏതെങ്കിലും രണ്ട്‌ വിവരങ്ങള്‍ മാത്രമേ ഒരാള്‍ക്ക്‌ തിരുത്താന്‍ കഴിയൂ. ഒറ്റത്തവണ മാത്രമേ തിരുത്തല്‍ അനുവദിക്കൂ. ഒരുതവണ തിരുത്തല്‍ നടത്തിയാല്‍ പഴയ സര്‍ട്ടിഫിക്കറ്റ്‌ ഡീലിറ്റ്‌ ചെയ്യപ്പെടും. പിന്നീട്‌ തിരിച്ചെടുക്കാനാവില്ല. വാക്‌സിനേഷന്‍ ടൈപ്പ്‌, തീയതി, തുടങ്ങിയവ കോവിനില്‍ റെക്കോർഡ് ചെയ്യപ്പെട്ടില്ലെങ്കില്‍ അവ ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസറുടെ സഹായത്തോടെ കൂട്ടിച്ചേര്‍ക്കാമെന്നും കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു.

Share
അഭിപ്രായം എഴുതാം