ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകൾക്ക് കോടതിയുടെ അനുമതി. തട്ടിപ്പിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിടിച്ചെടുത്ത സ്വത്തുക്കള്‍ വില്‍പന നടത്താനാണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്‌ട് (പി എം എല്‍ എ) കോടതി 05/06/21 ശനിയാഴ്ച അനുമതി നല്‍കിയത്.
ഇന്ത്യയിലെ 17 ബേങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് വിജയ് മല്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കോടതി ഉത്തരവെന്ന് പഞ്ചാബ് നാഷണല്‍ ബേങ്ക് മാനേജിങ് ഡയറക്ടര്‍ മല്ലികാര്‍ജുന റാവു വ്യക്തമാക്കി.