ബൈഡന്റെ ആവശ്യം തള്ളി നെതന്യാഹു; ഇസ്രാഈലിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ ഗാസയില്‍ ബോംബാക്രമണം നടത്തും

ടെല്‍ അവീവ്: ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം തള്ളി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതു വരെ ഗാസയില്‍ ബോംബാക്രമണം തുടരുമെന്നാണ് ബൈഡന്റെ ഫോണ്‍ കോളിന് പിന്നാലെ നെതന്യാഹു അറിയിച്ചത്.

ഗാസയിലെ ഹമാസിനെതിരെയുള്ള ആക്രമണത്തില്‍ ഒരുതരത്തിലുള്ള അനുകമ്പയും വരുത്താന്‍ ഇസ്രാഈല്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു. ‘അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു, അവര്‍ ഞങ്ങളുടെ നഗരങ്ങളില്‍ റോക്കറ്റിട്ടു. ഇതിന് അവര്‍ വലിയ വില നല്‍കേണ്ടിവരും,” എന്നായിരുന്നു നെതന്യാഹു പറഞ്ഞിരുന്നത്.

19/05/21 ബുധനാഴ്ചയാണ് ഫലസ്തീനികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഇസ്രാഈല്‍ വലിയ രീതിയില്‍ കുറവ് വരുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞത്.

നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചെന്നും ഈ കോളിലാണ് ആക്രമണങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട് പ്രസ്താവനയില്‍ പറഞ്ഞു. ‘വെടിനിര്‍ത്തല്‍ എന്ന നടപടിയിലേക്ക് നീങ്ങണമെന്നും അതിന്റെ ഭാഗമായി ആക്രമണങ്ങള്‍ കുറച്ചുകൊണ്ടുവരണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു,’ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ഇസ്രാഈലിനെ പിന്തുണച്ചുകൊണ്ടാണ് ബൈഡന്‍ രംഗത്തെത്തിയിരുന്നത്. ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം നടത്തുന്നതിനിടെ ഇസ്രാഈലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു സംഭവത്തില്‍ ബൈഡന്റെ ആദ്യ പ്രതികരണം.

ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരമുണ്ടാക്കണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പ്രമേയം അമേരിക്ക തള്ളുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെ നടപടിക്കും ബൈഡന്റെ പ്രസ്താവനക്കുമെതിരെ അമേരിക്കയില്‍ നിന്നുതന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബൈഡന്‍ രംഗത്തെത്തുകയായിരുന്നു.

ബൈഡന്റെ നേതൃത്വത്തില്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രാഈലും ഫലസ്തീനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം