ഗ്വാളിയർ: കൊവിഡ് ബാധിച്ചു ഗുരുതരമായവർക്ക് നൽകുന്ന മരുന്നായ റെംഡെസിവിറുമായി വന്ന വിമാനം ഗ്വാളിയർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇടിച്ചിറക്കി. മധ്യപ്രദേശ് വ്യോമയാന വകുപ്പിന്റെ ഏഴ് പേർക്കിരിക്കാവുന്ന ടർബോപ്രോപ്പ് വിമാനം 07/05/21വ്യാഴാഴ്ച അർദ്ധരാത്രിയാണ് റൺവേയിൽ ഇടിച്ചിറക്കിയത്.
സംഭവത്തിൽ വിമാനത്തിന്റെ ക്യാപ്റ്റനും കോ പൈലറ്റും ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ മഹാരാജ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിമാനത്തിൽ കൊണ്ടുവന്ന മരുന്നുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിത് സംഘി പറഞ്ഞു. ലാൻഡിംഗ് ഗിയർ തകരാറിനെത്തുടർന്ന് എയർ ആംബുലൻസ് ആയി ഉപയോഗിക്കുന്ന മറ്റൊരു ചെറിയ വിമാനവും വ്യാഴാഴ്ച മുംബൈയിൽ ഇടിച്ചിറക്കിയിരുന്നു. അപകടത്തിൽ പെട്ട രണ്ടു വിമാനങ്ങളും ബീച്ച്ക്രാഫ്റ്റ് ടർബോപ്രോപ്പ് വിമാനങ്ങളാണ്.


