ഗുവാഹത്തി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അക്രമങ്ങളിൽ തങ്ങളുടെ 12 പ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്ന് ബി.ജെ.പി. വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ആരംഭിച്ച അക്രമസംഭവങ്ങൾ മെയ് 4 ന് പോലും ശമിച്ചിട്ടില്ല.
അക്രമങ്ങളിൽ നിന്ന് രക്ഷതേടി 400 ബി.ജെ.പി പ്രവർത്തകർ അസമിലെത്തിയെന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങളിൽ നിന്ന് രക്ഷനേടാൻ കുടുംബാംഗങ്ങളോടൊപ്പമാണ് ഇവരെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇവർക്ക് താമസിക്കാനുള്ള സ്ഥലവും ഭക്ഷണവും നൽകിയിട്ടുണ്ട്. ഇനിയെങ്കിലും മമത ഇത് തടയണമെന്നും മന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അക്രമത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ദാൻകറുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അക്രമസംഭവങ്ങളിൽ റിപ്പോർട്ട് ചോദിക്കുകയും ചെയ്തിരുന്നു. സി.പി.എം പ്രവർത്തകർക്ക് നേരെയും ബംഗാളിൽ അക്രമുണ്ടാവുന്നുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.