മാസ്‌ക് ധരിക്കാത്തവരോട് ബലപ്രയോഗം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാസ്‌ക് ധരിക്കാത്തവരോട് പോലീസ് ബലപ്രയോഗം പാടില്ലെന്നും അപമര്യാദയായി പെരുമാറരുതെന്നും ഹൈക്കോടതി. ഇവര്‍ക്കെതിരെ നിയമപരമായ നപടികള്‍ സീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പോലീസില്‍ ചെറിയ ഒരു വിഭാഗം ശരിയല്ലാത്തവിധം പെരുമാറുന്നുണ്ടെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെയാണ് ഉത്തരവ്.

മാസ്‌ക് ധരിക്കാത്തതിന് പോലീസ് മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് കോഴിക്കോട് കൊയിലാണ്ടി സ്വദേശി വൈശാഖ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. എറണാകുളം മുനമ്പത്ത് ഡ്രൈവറായ ഹര്‍ജിക്കാരന്‍ 2021 ഏപ്രില്‍ 16ന് ഉച്ചയൂണ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് നടക്കുമ്പോഴാണ് പോലീസ് പിടികൂടിയിതെന്ന് ഹര്‍ജിയിസല്‍ പറയുന്നു. ഫോണില്‍ സംസാരിക്കാന്‍ മാസ്‌ക് മാറ്റുമ്പോഴാണ് പോലീസുകാര്‍ പിടികൂടിയത്. പോലീസുകാര്‍ തന്നോട് അസഭ്യം പറയുകയും സ്റ്റേഷനില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്‌തെന്നും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നും വൈശാഖ് പറഞ്ഞു. തുടര്‍ന്ന് താന്‍ എറണാകുളം എസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങിയതെന്ന് ഹര്‍ജിക്കാരന്‍തന്നെ സമ്മതിക്കുന്നുണ്ടെന്ന് കേടതി ചൂണ്ടിക്കാട്ടി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. സത്യമാണങ്കില്‍ ഡിജിപിയുടെ ഇടപെടല്‍ ആവശ്യംുണ്ട്. ആരോപണം പരിശോധിച്ച് സത്യാവസ്ഥ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജി ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Share
അഭിപ്രായം എഴുതാം