ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ടു മണി മുതൽ ആരംഭിക്കും

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ടു മണിമുതല്‍ ആരംഭിക്കുന്നതിനുള്ള  ക്രമീകരണങ്ങൾ ഒമ്പത് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. ഇതിനായുള്ള വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള എന്‍കോര്‍ എന്ന ആപ്ലിക്കേഷന്റെ പരിശീലന പരിപാടികള്‍ നടന്നുവരുകയാണ്. കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് എന്‍കോര്‍. വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള എന്‍കോറിന്റെ പരിശീലന പരിപാടി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടന്നു. 

പോസ്ററല്‍ ബാലറ്റുകളായിരിക്കും  ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ ആരംഭിക്കുക. നിയമസഭാ മണ്ഡലങ്ങളിൽ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂർണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക. സർവീസ് വോട്ടർമാരുടെ ഇലക്ട്രോണിക്കലീ ട്രാൻസ് മീറ്റഡ്  പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

7646 ഇ ടി പി ബി ആണ് ഉള്ളത്. ആദ്യ ഘട്ടമായി ഇ ടി പി ബികള്‍  സ്കാൻ ചെയ്ത് മൂന്നുഘട്ട വാലിഡേഷൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇവ വോട്ടെണ്ണൽ ടേബിളിലേക്ക് നൽകുന്നത്.  മൂന്നുഘട്ട ക്യു ആർ കോഡ് വേരിഫിക്കേഷൻ ആണ്  നടക്കുക. ഇതോടൊപ്പംതന്നെ മാനുവലായി പരിശോധനയും ഉണ്ടാവും. മതിയായ രേഖകൾ വാലിഡേഷനില്‍  ഉറപ്പാക്കിയ ശേഷമാണ് ഈ വോട്ടുകള്‍ എണ്ണുക. ക്യു ആർ കോഡ് പരിശോധനയ്ക്കിടയിൽ ഏതെങ്കിലും സമ്മതിദായകൻ ഒന്നിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയാൽ അയാളുടെ എല്ലാ വോട്ടും തള്ളും. 300 ഇ.ടി.പി.ബിയ്ക്ക് ഒരു സ്കാനർ എന്ന നിലയിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്. 
പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടേണ്ണല്‍ നടത്താവൂ എന്ന മുന്‍ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. ഇ.വി.എം. പൂര്‍ണമായി എണ്ണി രേഖപ്പെടുത്തിയ ശേഷമായിരിക്കും അതിനോട് പോസ്റ്റൽ വോട്ടുകളുടെ എണ്ണം  ചേർക്കുക. ഫലപ്രഖ്യാപനം കഴിവതും നേരത്തെയാക്കാന്‍ ടേബിളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പോസ്റ്റല്‍ ബാലറ്റിനുള്ള ടേബിളുകളും കൂട്ടിയിട്ടുണ്ട്. 

ജില്ലയിലെ വരണാധികാരികള്‍ക്കായി എന്‍കോറിന്റെ പരിശീലനം കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും നടന്നു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജെ.മോബി, എന്‍.ഐ.സിയുടെ ഡിസ്ട്രിക്ട്‍ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ അജി ജേക്കബ് കുര്യന്‍, അസിസ്റ്റന്റ് ഡിസ്ട്രിക്ട്‍ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ.കെ.മോഹനന്‍,  ജില്ല ഐ.ടി കോ-ഓഡിനേറ്റര്‍ എസ്.വേലായുധന്‍പിള്ള എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി

Share
അഭിപ്രായം എഴുതാം