ബിജെപി എംപി തൂങ്ങി മരിച്ച നിലയില്‍: ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

ന്യൂഡല്‍ഹി: മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശര്‍മ്മയെ(62) മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസതിയിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ശര്‍മയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ് റദ്ദാക്കി. ഹിമാചലിലെ മാണ്ഡി സ്വദേശിയായ റാം സ്വരൂപ് ശര്‍മ്മ രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു.പാര്‍ലമെന്ററി കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ 1958 ലാണ് റാം സ്വരൂപ് ശര്‍മയുടെ ജനനം. രണ്ട് തവണ എംപിയായിട്ടുണ്ട്. 2014 ലോക്‌സഭാ ഇലക്ഷനില്‍ വിജയിച്ച ശര്‍മ പിന്നീട് 2019 ല്‍ മണ്ഡി മണ്ഡലത്തില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യമന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി എംപിയായിരുന്ന മോഹന്‍ ദേല്‍കര്‍(58) നേയും കഴിഞ്ഞ മാസം മുംബൈയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം