തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകയും. കരമന സ്വദേശിയായ ദിവ്യ എന്ന അഭിഭാഷകയാണ് സ്വപ്നയുടെ മൊഴിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഇവരെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളുമായി നേരിട്ടെത്താൻ കസ്റ്റംസ് ഈ അഭിഭാഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവര്‍ പലഘട്ടങ്ങളില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കോണ്‍സുല്‍ ജനറലിനെയും വിളിച്ചതായുള്ള രേഖകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് എന്നീ രണ്ട് കാര്യങ്ങളിലും അഭിഭാഷകയുടെ സഹായം ഇവര്‍ക്ക് ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളില്‍ വിശദീകരണം തേടുന്നതിനാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍കോളുകളുടെ വിവരങ്ങള്‍, പാസ്‌പോര്‍ട്ട്, ബാങ്കിടപാടുകളുടെ രേഖകള്‍ എന്നിവയുമായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.