കാസർകോട്: മലയോര മേഖലയില്‍ ഡങ്കിപ്പനി വ്യാപന സാധ്യതയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഊര്‍ജിത നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രം അസി സര്‍ജന്‍ ഡോ. മനീഷ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത്. സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫീല്‍ഡ് അസിസ്റ്റന്റ് ദാമോദരന്‍ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുജിത് കുമാര്‍ കെ സ്വാഗതവും പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ഏലിയാമ്മ വര്‍ഗീസ് നന്ദിയും പറഞ്ഞു.
പത്തു ഗ്രൂപ്പുകളായി തിരിഞ്ഞ സംഘം 120 വീടുകളിലായി പരിശോധന നടത്തി. സമീപ പഞ്ചായത്തുകളിലും ബളാല്‍ പഞ്ചായത്തിലും ഡങ്കിപ്പനി കേസുകള്‍ ഏറുന്ന സാഹചര്യത്തില്‍ തെര്‍മല്‍ ഫോഗിംഗ് ഉള്‍പ്പെടെ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുമെന്ന് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത്.സി. ഫിലിപ്പ് അറിയിച്ചു. വെള്ളം കെട്ടിനിന്ന് കൊതുക് വളരാന്‍ സാധ്യതയുള്ള കണ്ടയിനറുകള്‍ പരിശോധിച്ച് ശുചീകരിക്കണം. വേനല്‍ക്കാലത്ത് ഇത്തരത്തില്‍ കൊതുകുകള്‍ വളര്‍ന്ന് പെരുകിയാല്‍ മണ്‍സൂണ്‍ ആരംഭത്തില്‍ തന്നെ രോഗ സാധ്യത ഇരട്ടിയാകും.