കർഷകർക്കൊപ്പം നിന്നാൽ ആദായ നികുതി വകുപ്പ് റെയ്ഡ് ഉറപ്പാണെന്ന് മഹുവ മൊയ്ത്ര

മുംബൈ: ബോളിവുഡ് നടി തപസി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

കുനിഞ്ഞുനില്‍ക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന ബോളിവുഡിലെ ചിലര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും എന്നാല്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന ബോളിവുഡ്കാര്‍ക്കെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്, മഹുവ 4/03/21 വ്യാഴാഴ്ച പറഞ്ഞു.

03/03/21 ബുധനാഴ്ച അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടന്നിരുന്നു. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. 2011ല്‍ ആരംഭിച്ച കമ്പനി 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

അനുരാഗ് കശ്യപും തപ്‌സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും കര്‍ഷക നിയമങ്ങള്‍ക്കുമെതിരെ പരസ്യമായി ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ആദായവകുപ്പിന്റെ റെയ്ഡിന് പിന്നാലെ തപ്‌സിക്ക് അഭിന്ദനവുമായി നടി സ്വര ഭാസ്‌ക്കര്‍ രംഗത്തുവന്നിരുന്നു. തപ്‌സിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് അഭിനന്ദനവുമായി സ്വര ഭാസ്‌ക്കര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം.

ഇത് തപ്‌സിക്കുള്ള അഭിനന്ദന ട്വീറ്റാണ് എന്നു പറഞ്ഞുകൊണ്ടാണ് സ്വരയുടെ ട്വീറ്റ് തുടങ്ങുന്നത്. ഇന്നത്തെ കാലത്ത് ഇത്ര ധീരയായ, ദൃഢവിശ്വാസ ഉള്ള പെണ്‍കുട്ടിയെ കാണുന്നത് തന്നെ അപൂര്‍വ്വമാണെന്നും തന്നെ അത്ഭുതപ്പെടുത്തിയ പെണ്‍കുട്ടിയാണ് തപ്‌സിയെന്നും സ്വര എഴുതി. കരുത്തോടെ നിലകൊള്ളുക പോരാളി എന്നു പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം