വേനല്‍ക്കാല രോഗങ്ങള്‍ : ജാഗ്രത വേണം – ഡി. എം. ഒ

കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും മധ്യേ വിശ്രമിക്കണം. ധരാളം വെള്ളം കുടിക്കുകയും വേണം. ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുകയും വേണം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കണം.
ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പടരുന്നതിനുള്ള അവസരം സൃഷ്ടിക്കരുത്. ഉറവിട നശീകരണം ലക്ഷ്യമാക്കി വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണം.
ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത മുന്‍നിറുത്തി ശുദ്ധജല ലഭ്യത ഉറപ്പാക്കണം. വിതരണം നടത്തുന്ന വാഹനങ്ങള്‍ അതത് തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ടാങ്കറിന് പുറത്ത് കുടിവെള്ളം എന്ന് രേഖപ്പെടുത്തണം. ക്ലോറിനേറ്റ് ചെയ്ത കുടിവെള്ളം തദ്ദേശ-ആരോഗ്യ സ്ഥാപനങ്ങളുടെ അനുമതിയോടെ മാത്രമാണ് വിതരണം നടത്തേണ്ടത്. വഴിയോരങ്ങളില്‍ തുറന്ന് വച്ചിരിക്കുന്ന ആഹാരം ഒഴിവാക്കണം എന്നും ഡി. എം. ഒ. ആര്‍. ശ്രീലത അറിയിച്ചു.

Share
അഭിപ്രായം എഴുതാം