കര്‍ണ്ണാടകത്തില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരുന്ന കാറുകള്‍ കൊളളയടിക്കുന്ന സംഘങ്ങള്‍ സജീവം

ബംഗളൂരു: മൈസൂരു, ബെംഗളൂരു ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക്‌ മടങ്ങുന്ന കാറുകളെ പിന്തുടര്‍ന്ന്‌ കൊളളയടിക്കുന്ന സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ പെരിന്തല്‍മണ്ണ സ്വദേശികളെ കൊളളസംഘം പിന്‍തുടര്‍ന്നെങ്കിലും തലനാരിഴക്ക്‌ രക്ഷപെടുകയായിരുന്നു. ഗുണ്ടല്‍പേട്ട്‌- കോയമ്പത്തൂര്‍ ഹൈവേയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ മുതുമല ടൈഗര്‍ റിസര്‍വില്‍ വച്ച്‌ കഴിഞ്ഞ 20.02.2021 ശനിയാഴ്‌ച രാത്രിയാണ്‌ സംഭവം. അപകടം മനസിലാക്കിയ മലയാളികള്‍ കാര്‍ വേഗത്തിലോടിച്ച്‌ രക്ഷപെടുകയായിരുന്നു.

ബെംഗളൂര്‍ നിംഹാന്‍സ്‌ ആശുപത്രിയിയില്‍ നിന്ന്‌ രോഗിയുമായി ശനിയാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ്‌ സ്‌കോര്‍പിയോ കാറില്‍ മൂന്നംഗ സംഘം പെരിന്തല്‍ മണ്ണയിലേക്ക് മടങ്ങിയത്‌. ഹൈവേയിലെ ബന്ദിപ്പൂര്‍ ചെക്ക്പോസ്‌റ്റ്‌ 8.50 ഓടെ സംഘം കടന്നുപോന്നു. തുടര്‍ന്ന്‌ തമിഴ്‌നാട്‌ ചെക്ക്പോസ്‌റ്റും കടന്ന്‌ ബന്ദിപ്പൂര്‍ വനമേഖലയോട്‌ ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാടിന്റെ മുതലമട ടൈഗര്‍ റിസേര്‍ട്ടി ലേക്ക്‌ കടന്ന്‌ രണ്ട്‌ കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വണ്‍വേ റോഡിന്‌ സമീപം ഒരു ചുവന്ന കാര്‍ ഹെഡ്‌ലൈറ്റിട്ട്‌ റോഡരുകില്‍ നിര്‍ത്തിയത്‌ കണ്ടു. കര്‍ണാടക രജിസ്‌ട്രേഷനുളള കാറില്‍ ഡ്രൈവറടക്കം 5 പേരുണ്ടായിരുന്നു. ഈ അസമയത്ത്‌ വനമേഖലയില്‍ വാഹനം നിര്‍ത്തിയതില്‍ അസ്വഭാവികത തോന്നിയതായി മലയാളി യാത്രക്കാര്‍ പറഞ്ഞു.

പിന്നീട്‌ ഒരു കിലോമീറ്ററോളം പിന്നിടുമ്പോള്‍ മറ്റൊരു വണ്‍വേ റോഡുണ്ട്‌. വാഹന തിരക്കില്ലാത്തതിനാല്‍ ഈ റോഡില്‍ കയറാതെ നേരിട്ടുളള റോഡിലൂടെ മലയാളി സംഘം വാഹനമെടുത്തു. വണ്‍വേ റോഡ്‌ അവസാനിക്കുന്ന ഭാഗത്ത്‌ ഡല്‍ഹി രജിസ്‌ട്രേഷനുളള ഇന്നോവ കാര്‍ നിര്‍ത്തിയിട്ടിരുന്നതായും പിന്നീട്‌ തങ്ങളുടെ കാറിനെ പിന്തുടര്‍ന്ന് വാഹനം തടയാന്‍ ശ്രമം നടത്തിയതായും അവര്‍ പറഞ്ഞു. ഇതോടെ വാഹനം വേഗത്തിലോടിച്ച്‌ കൊളളസംഘത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം