റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. 

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പിനു 14 ദിവസം മുന്‍പു രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിരിക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ശേഖരിക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറും. ജീവനക്കാരുടെ വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അപ്‌ലോഡ് ചെയ്യും.

ആര്‍ സി എച്ച് ഓഫീസര്‍ ഡോ എം എസ് അനുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വാക്സിനേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ആദ്യഘട്ട പരിശീലനം വിജ്ഞാപനം വരുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പരിശീലന സ്ഥലത്ത് വച്ചുതന്നെ വാക്‌സിന്‍ നല്‍കുന്നത് പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് മുന്‍നിര പോരാളികളായ ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, അഗ്നിസുരക്ഷാ, ജയില്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക്    വാക്‌സിനേഷന്‍ നല്‍കി വരുന്നുണ്ട്. ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് രണ്ടാമത്തെ ഡോസും ആരംഭിച്ചു. ഇതിനൊപ്പമാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുകൂടി വാക്സിന്‍ നല്‍കുക. 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ ഫെബ്രുവരി 21 നകം കലക്‌ട്രേറ്റില്‍ ലഭ്യമാക്കാന്‍ എല്ലാ വകുപ്പുകളുടേയും ജില്ലാ മേധാവിമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *