ന്യൂഡൽഹി: ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കാര്‍ഷികസമരത്തെക്കുറിച്ച് രാജ്യസഭ 03/02/21 ബുധനാഴ്ച ചര്‍ച്ച ചെയ്യും. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാന്‍ അഞ്ച് മണിക്കൂര്‍ കൂടുതല്‍ അനുവദിക്കും.
രാജ്യസഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശൂന്യവേള വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ശശി തരൂര്‍ എംപിക്കെതിരെ അടക്കം കേസ് എടുത്തത് സഭയുടെ ശ്രദ്ധയില്‍ പ്രതിപക്ഷം എത്തിച്ചത്. എന്നാല്‍ ഇതിന് അനുമതി ലഭിക്കാത്തതോടെ ആംആദ്മി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആം ആദ്മി അംഗങ്ങള്‍ വഴങ്ങാതെ വന്നതോടെയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.