റെഡ് നോട്ടീസിന് പിന്നാലെ ട്രംപിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി

ബാഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് റെഡ് നോട്ടീസ് വഴി ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ്ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്‍ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്.കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുലൈമാനിയടക്കം ഏഴ് പേര്‍ ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 2020 ജനുവരി 3ന് ഡ്രോണ്‍ ആക്രമണത്തിലൂടെഇവരെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കിയാണ് നടപടി. ഇത് സംബന്ധിച്ച് ഇറാഖിന്റെ അന്വേഷണം നടക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ മരണശിക്ഷ ലഭിക്കാവുന്ന ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ കുറ്റത്തിന് ട്രംപിനെയും മറ്റ് 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര പോലീസ് സംഘടനയോട് അഭ്യര്‍ത്ഥിച്ചതായി ഇറാന്‍ ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മാഈലി നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍, കൊലപാതകം, ഭീകരവാദ കുറ്റം ചുമത്തി ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസി മെഹര്‍ ട്രംപിനും യുഎസ് ഉദ്യോഗസ്ഥര്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനറല്‍ സുലൈമാനി വധിക്കപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് ഇറാന്‍ ട്രംപിനെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന് ഇറാന്റെ റെഡ് നോട്ടീസ് നല്‍കിയത്. ട്രംപ് സ്ഥാനമൊഴിഞ്ഞ് വൈറ്റ്ഹൗസില്‍ നിന്ന് പുറത്തുപോയതിനു ശേഷം ഇറാന്‍ നിയമപരമായി അദ്ദേഹത്തെ നേരിടുമെന്ന് ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം